Kerala
പറവൂര്‍: പറവൂര്‍ സഹകരണ ബാങ്കില്‍ 2016 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പണയം വച്ച സ്വര്‍ണം, ഇടപാടുകാര്‍ അറിയാതെ ജ്വല്ലറിയില്‍ തൂക്കി വിറ്റ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ്.
കൊങ്ങോര്‍പ്പിള്ളി എഫ്എസ്സിബി ഗ്രൂപ്പ് സ്പെഷല്‍ സെയില്‍ ഓഫീസര്‍ മര്തീന റിനിയാണ് അന്വേഷണ ഉദ്യോഗസ്ഥ. 60 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം.
മൂന്നു തവണ ലേലനടപടികള്‍ അട്ടിമറിച്ചാണ് സ്വര്‍ണം ജ്വല്ലറിയില്‍ തൂക്കി വിറ്റതെന്നും അസി. രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ലേലത്തില്‍ പങ്കെടുത്തവരില്‍നിന്നും ഏണസ്റ്റ് മണി വാങ്ങിയതായി രേഖയില്ലെന്നും ഇതിനാല്‍ ലേലം നടന്നിട്ടില്ലെന്നു വ്യക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
മൂന്നു ഘട്ടങ്ങളിലായി 1308 സ്വര്‍ണ ഉരുപ്പടികള്‍ ( 24334.9 ഗ്രാം) ലേലനടപടികള്‍ നടത്താതെ ജ്വല്ലറിയില്‍ കൊണ്ടുപോയി വിൽക്കുകയും 6,11,19,841 രൂപ ബാങ്കിന്റെ അനാമത്ത് കണക്കില്‍ വരവ് വയ്ക്കുകയും അതത് സ്വര്‍ണപ്പണയ വായ്പാ അക്കൗണ്ടുകളില്‍ ക്രമീകരിക്കുകയും ചെയ്തു.
എന്നാല്‍ പണയകാലാവധി കഴിഞ്ഞ സമയത്തുതന്നെ ലേലനടപടികള്‍ നടത്തി വില്പന നടത്തിയിരുന്നുവെങ്കില്‍ 53.84 ലക്ഷം രൂപ ബാങ്കിനു നഷ്ടം സംഭവിക്കില്ലായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സ്വര്‍ണം ജ്വല്ലറിയില്‍ തൂക്കി വിറ്റിട്ടും വായ്പ തീര്‍ക്കാന്‍ മതിയാകാത്തതിനെത്തുടര്ന്ന് 1.40 കോടി രൂപ ബാങ്കിന് ഇനിയും തിരിച്ചുകിട്ടാനുണ്ട്.
ഇക്കാര്യത്തില്‍ അക്കാലയളവിലെ സെക്രട്ടറി പി. കൃഷ്ണകുമാറും 13 ഭരണസമിതി അംഗങ്ങളും കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാലത്ത് സിപിഎമ്മിലെ എം.എ. വിദ്യാസാഗറും സിപിഐയിലെ ഇ.പി. ശശിധരനുമായിരുന്നു പ്രസിഡന്റുമാര്‍.
Kerala
പത്തനംതിട്ട: അടൂർ സർവീസ് സഹകരണ ബാങ്കിലെ മുൻ ഭരണസമിതികളുടെ കാലയളവിലെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവന്ന സിപിഎമ്മുകാരിയായ വനിതാ പ്രസിഡന്റ് സമ്മർദങ്ങൾക്കൊടുവിൽ സ്ഥാനം രാജിവച്ചു. സിപിഎം മുൻ സംസ്ഥാന സമിതിയംഗവും മുൻ അടൂർ എംഎൽഎയുമായ ആർ. ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പൊൻതാമരപിള്ളയാണ് പ്രസിഡന്റു സ്ഥാനം രാജിവച്ചത്.
സിപിഎമ്മുകാർ മാത്രം അംഗങ്ങളായ ബാങ്ക് ഭരണസമിതിയിൽ പ്രസിഡന്റിനെതിരേ കൊണ്ടുവന്ന അവിശ്വാസം ഇന്ന് പരിഗണിക്കാനാരിക്കവേയാണ് ബാങ്കിൽ മുൻകാലങ്ങളിൽ നടന്ന ക്രമക്കേടുകൾ വിവരിച്ച് പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തി പൊൻതാമരപിള്ള രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർക്കും കൈമാറി. രാജിക്കത്ത് വാങ്ങാൻ ബാങ്ക് സെക്രട്ടറി തയാറായില്ലെന്നും പെൻതാമരപിള്ള പറഞ്ഞു.
സിപിഎം അടൂർ ഏരിയാ കമ്മിറ്റിയംഗം കൂടിയായ പി. രവീന്ദ്രൻ ദീർഘകാലം പ്രസിഡന്റായിരുന്ന 142 - ാംനമ്പർ അടൂർ സർവീസ് സഹകരണ ബാങ്കിനെതിരേയാണ് ആരോപണം. 2024 നവംബറിലാണ് പൊൻതാമരപിള്ള ബാങ്ക് പ്രസിഡന്റു സ്ഥാനം ഏറ്റെടുത്തത്. പിന്നീടു നടന്ന പരിശോധനയിലും സഹകരണ വകുപ്പ് നടത്തിയ പരിശോധനകളിലുമാണ് ക്രമക്കേടുകൾ പുറത്തുവന്നത്. 75 ലക്ഷത്തിൽപരം രൂപയുടെ ക്രമക്കേട് രവീന്ദ്രൻ പ്രസിഡന്റായിരുന്ന കാലയളവിൽ ഉണ്ടായിട്ടുണ്ടെന്നതാണ് ഓഡിറ്റ് റിപ്പോർട്ട്.
സെക്രട്ടറിയുടെ ചുമതല വഹിക്കുന്നയാളിന്റെ കൂടി പിന്തുണയിലാണ് ക്രമക്കേടുകൾ നടന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രസിഡന്റെന്ന നിലയിൽ താൻ ആവശ്യപ്പെട്ട ഫയലുകൾ നൽകാൻ പലപ്പോഴും ഉദ്യോഗസ്ഥർ തയാറായില്ല. ബാലൻസ് ഷീറ്റ് കൃത്യമായി അവതരിപ്പിച്ചിരുന്നില്ല. നേരത്തെ താൻ ഇക്കാര്യം ഭരണസമിതിയിൽ ഉന്നയിക്കപ്പെടുന്പോഴും പിന്തുണ ലഭിച്ചിരുന്നില്ല.
ഇതു സംബന്ധിച്ച് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ ബാങ്കിലെ സ്ഥിരനിക്ഷേപം പിൻവലിച്ചതും പലിശ ലഭിക്കാത്തതുമായ നിരവധി പരാതികളുണ്ടായി. ഏറെ നഷ്ടത്തിലായിരുന്ന ഘട്ടത്തിലാണ് താൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
കുടിശികകൾ പിരിച്ചെടുത്തും നിക്ഷേപം വർധിപ്പിച്ചും ബാങ്കിനെ നല്ലനിലയിലേക്ക് മാറ്റാൻ ശ്രമം നടത്തി. കേരള ബാങ്കുമായി ബന്ധപ്പെട്ട് ബാങ്ക് ഇടപാടുകൾ പുനരാരംഭിച്ചു. നേരത്തെ അടൂരിലെ മറ്റൊരു സഹകരണ സംഘത്തിലേക്ക്ബാങ്കിന്റെ നിക്ഷേപം അടക്കം മാറ്റുകയും ഇതിലൂടെ കുടുംബാംഗങ്ങൾക്ക് സഹായം ചെയ്തു കൊടുക്കുകയുമാണ് മുൻ പ്രസിഡന്റ് ചെയ്തിരുന്നതെന്ന് പൊൻതാമരപിള്ള ആരോപിച്ചു. തന്നെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് ഭരണസമിതിയംഗങ്ങളും സ്വീകരിച്ചത്.
താൻ കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച് പാർട്ടി കമ്മിറ്റികളെയും നേതാക്കളെയും ധരിപ്പിച്ചിരുന്നു. എന്നാൽ അതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ തയാറായില്ല. പകരം പാർട്ടിയോട് ആലോചിക്കാതെ അംഗങ്ങൾ അവിശ്വാസം നൽകുകയായിരുന്നു. ക്രമവിരുദ്ധമായ ഈ നടപടിയെപ്പോലും ചോദ്യം ചെയ്യാൻ ആരും തയാറായില്ല.
ക്രമക്കേടിന് ഒത്താശ ചെയ്യാത്തതിന്റെ പേരിൽ ബാങ്ക് ഭരണ സമിതിയിൽ നിന്നും ചില നേതാക്കളുടെ ഭാഗത്തുനിന്നും വലിയ സമ്മർദങ്ങൾ തനിക്കു നേരിടേണ്ടിവന്നു. പ്രസിഡന്റു സ്ഥാനം രാജിവച്ചാലും ക്രമക്കേട് തെളിയിക്കേണ്ടതുള്ളതിനാൽ ബോർഡ് മെംബർ സ്ഥാനം രാജിവച്ചിട്ടില്ല. ഇതിനായി ഏതറ്റംവരെയും താൻ പോകും.
അഴിമതിക്കെതിരേ ശക്തമായി പോരാടും. പാർട്ടിയിൽ ഇപ്പോഴും പൂർണ വിശ്വാസമുണ്ടെന്നും പൊൻതാമര പിള്ള പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ നഗരസഭ 27 ാം വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിരുന്ന പൊൻതാമരപിള്ള പരാജയപ്പെട്ടിരുന്നു.
Kerala
കാസർഗോഡ്: സഹകരണ ബാങ്ക് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊടവലം പട്ടർ കണ്ടത്തെ എം. നിധീഷ് (35) ആണ് മരിച്ചത്. കുശാൽ നഗർ പത്തായ പുരയ്ക്ക് സമീപമാണ് നിധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുല്ലൂർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് നിധീഷിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ നിന്നും ഏറെ അകലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലം. യുവാവിന്റെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
District News
നേമം : സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തി വഞ്ചിതരായവരുടെ കണ്ണുനീർ നഗരസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി നേമം സഹകരണ ബാങ്ക് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാൻ.
96 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പിൽ പല ഉന്നതർക്കും പങ്കുണ്ട്. കേസ് ക്രൈം ബ്രാഞ്ചും ഇപ്പോൾ ഇഡിയും അന്വേഷിച്ചു വരുന്നു. കാൻസർ രോഗികൾ ഹൈക്കോടതിയെ സമീപ്പിച്ച് ചികിത്സയ്ക്ക് ആവശ്യമായ തുക തിരികെ നൽകണമെന്നു ഉത്തരവിട്ടെങ്കിലും അതു നൽകാൻ സഹകരണ വകുപ്പ് തയാറാകുന്നില്ല. പ്രായമായ പെൺമക്കളുടെ വിവാഹം നടത്താൻ സ്വരൂപിച്ച കാശു തിരികെ കിട്ടാതെ മാതാപിതാക്കൾ ധർമസങ്കടത്തിലായി. പല പെൺകുട്ടികളുടെയും വിവാഹം മുടങ്ങി.
നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്റി എന്ന ബോർഡ് കണ്ടാണു പലരും സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചത്. സർക്കാർ ഇപ്പോൾ കൈമലർത്തുന്ന സ്ഥിതിയാണ്.
നിക്ഷേപകർ പെരുവഴിയിലാണെങ്കിലും നിക്ഷേപകരുടെ കാശുകൊണ്ടു പണിത ജഗതിയിലെ സഹകരണ ആസ്ഥാന മന്ദിരം കണ്ടാൽ ഞെട്ടിപോകും. അത്രയ്ക്ക് വലുതാണ്.ആയിരകണക്കിന് ഉദ്യോഗസ്ഥരും. നിക്ഷേപകരുടെ ആശങ്ക കേൾക്കുവാൻ തയാറാകാത്ത സഹകരണ വകുപ്പ് സർക്കാരിന് ബാധ്യത മാത്രമായി മാറിയിരിക്കുകയാണ്. നിക്ഷേപകർക്ക് യാതൊരു ഫലവും ഇല്ല. നേമത്തെ നിക്ഷേപകരുടെ പ്രതിഷേധം കനത്തതോടെ മന്ത്രി വി. ശിവൻകുട്ടി നിക്ഷേപ കൂട്ടായ്മ ഭാരവാഹികളെ ചർച്ചക്ക് വിളിച്ചിരുന്നു.
താത്കാലിക ആശ്വാസമായി ഓരോ നിക്ഷേപകർക്കും കുറച്ചെങ്കിലും തുക ഉടനെ വിതരണമം ചെയ്തില്ലെങ്കിൽ സമരം വീണ്ടും ശക്തമാക്കാൻ തീരുമാനിച്ചതായും നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാനും കൺവീനർ കൈമനം സുരേഷും പറഞ്ഞു.